ഒരിടത്ത് രെിടത്ത് ഒരു മണ്ണാങ്കട്ടയും കരിയിലയും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടുകാരായിരുന്നു . അവർ രെിക്കൽ കാശിക്കു പോകാൻ തീരുമാനിച്ചു . ഒരിക്കലും പിരിയാത്ത കൂട്ടുകാരാണവർ . യാത്ര നടന്നാണു് . കഥകൾ പറഞ്ഞും, കാഴ്ചകൾ കണ്ടും അങ്ങനെ. കുറേ ദൂരം നടന്നപ്പോൾ ഒരു ചെറു മഴയെത്തി, മണ്ണാങ്കട്ട ഭയന്നു എന്നെ ഈ മഴ നശിപ്പിക്കും ഞാനെങ്ങനെയാത്ര തുടരും. ഉടൻ ആശ്വാസവാക്കുമായി കരിയില എത്തി, ഞാൻ ഉള്ളപ്പോൾ നിനക്ക് ഒരാപത്തും വരില്ല. മണ്ണാങ്കട്ടയുടെ മുകളിൽ കരിയില കയറി ഇരിപ്പായി മണ്ണാങ്കട്ട സന്തോഷത്തോടെ കരിയിലയെ പുണർന്നു.അവർ സന്തോഷത്തോടെ യാത്ര തുടർന്നു. സമയവും കാലവും മുന്നോട്ടേ സഞ്ചരിക്കൂ. അടുത്ത് വലിയ ഒരു കാറ്റു വന്നു, കരിയില ഭയന്നു വിറക്കാൻ തുടങ്ങി. ഈക്കാറ്റ് എന്നെ കൂട്ടുകാരനിൽ നിന്ന് അകറ്റും ഞാനെന്തു ചെയ്യും, ഉടൻ മണ്ണാങ്കട്ട ഇടപെട്ടു, ഞാനുള്ളപ്പോൾ എന്തിനാ പേടി, മണ്ണാങ്കട്ട കരിയിലയുടെ മുകളിൽ കയറി ഇരിപ്പായി.കാറ്റ് ശമിച്ചു ഇരുവരും പരസ്പരം അഭിനന്ദിച്ച് യാത്ര തുടർന്നു. അങ്ങനെ തുടരവേ കാറ്റും മഴയും ഒന്നിച്ചു ചീറിയടിച്ചു.അവർക്ക് ഒന്നും ചെയ്യാനാകും മുൻപ് മണ്ണാങ്കട്ട അലിയാനും, കരിയില അലയാനും തുടങ്ങി. മണ്ണാങ്കട്ട അലിഞ്ഞും പോയി കരിയില പറന്നും പോയി….
കഥ കഴിഞ്ഞു… ഈ കഥ കേട്ടു കഴിയുമ്പോൾ കുട്ടികൾ നെടുവീർപ്പോടെ ഉറങ്ങുന്നത് നാം അനുഭവിച്ചിട്ടുണ്ട്, കണ്ടിട്ടുണ്ട്. കാലങ്ങൾ കൈമാറി വന്ന കഥ ഇന്നും കുട്ടികളെ ഉറക്കാൻ അമ്മമാർ പറയുന്ന കഥ
……… ഈ കഥയ്ക്കു മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി ‘ ഒരു അന്തരാർത്ഥം ഉണ്ട്.
ആരാണ് മണ്ണാങ്കട്ട,അരാണ് കരിയില, അവർ എന്തിനാ കാശിക്കു തന്നെ പോയത്.
മണ്ണാങ്കട്ട നമ്മുടെ ശരീരവും കരിയില ആത്മാവുമാണ്. ഇവർ ഒരു യാത്രയിലാണ്. കാശിക്ക്…. മോക്ഷത്തിലേക്ക്.. യാത്രക്കിടെ ശരീരത്തിന് ആവശതകൾ വരും അപ്പോൾ മനസ്സ് ആശ്വസിപ്പിക്കും, നിനക്ക് ഞാനുണ്ട് ധൈര്യമായിരിക്ക് അസുഖം ഭേദമാകും ഭയക്കാതിരിക്കു. ശരീരം വിശ്വസിക്കും അസുഖം കുറയും ചിലപ്പോൾ ശരീരത്തിനു കുഴപ്പമില്ല കരിയില അഥവാ ഭാരമില്ലാത്ത മനസ്സിന് വിഷമങ്ങൾ വന്നു ചേരും, അപ്പോൾ കരുത്തനായ ശരീരം ആശ്വസിപ്പിക്കും ഈ ഞാനുള്ളപ്പോൾ നീ ഭയക്കുന്നതെന്തിനാ ഞാൻ ഈ കരുത്തുള്ള ശരീരം കൊണ്ട് നിന്റെ വേദന അതിജീവിക്കും. കാലം പോകെ രണ്ടാളും ദുർബലരാകും …. ഒരു നാൾ മണ്ണാങ്കട്ട അലിഞ്ഞും കരിയില പറന്നും പോകും . അപൂർവ്വം ചിലർ മോക്ഷത്തിലേക്ക് കടക്കും